Source: 
Mathrubhumi
Author: 
Date: 
28.01.2022
City: 
New Delhi

2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്തി ബിജെപിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് ബിഎസ്പിയാണ്. 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനാകട്ടെ 588.16 കോടിയുടെ ആസ്തിയാണുള്ളത്.

രാജ്യത്തെ ദേശീയ, പ്രാദേശിക പാര്‍ട്ടികളുടെ 2019-20 കാലത്തെ ആസ്തികളും ബാധ്യതകളും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാലയളവില്‍ രാജ്യത്തെ ഏഴ് ദേശീയ പാര്‍ട്ടികള്‍ക്കും 44 പ്രാദേശിക പാര്‍ട്ടികള്‍ക്കും യഥാക്രമം 6988.57 കോടി രൂപയും 2,129.38 കോടി രൂപയും ആകെ ആസ്തിയുണ്ടെന്നാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഏഴ് ദേശീയ പാര്‍ട്ടികളുടെ മൊത്തം ആസ്തിയില്‍ 69.37 ശതമാനം വരും ബിജെപിയുടെ മാത്രം ആസ്തി (4847.78 കോടി). ബിഎസ്പിയുടേത് മൊത്തം ആസ്തിയുടെ 9.99 ശതമാനവും (698.33 കോടി) കോണ്‍ഗ്രസിന്റേത് 8.42 ശതമാനവും (588.16 കോടി) ആണ്.

പ്രാദേശിയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ് (എസ്പി). 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 563.47 കോടി രൂപയാണ് എസ്.പിയുടെ ആസ്തി. ടിആര്‍എസ് ആണ് തൊട്ടുപിന്നിലുള്ളത്. ആസ്തി 301.47 കോടി. മൂന്നാം സ്ഥാനത്ത് എഐഎഡിഎംകെയാണ്. 267.61 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. 44 പ്രാദേശിക പാര്‍ട്ടികളുടെ ആകെ ആസ്തികളില്‍ 95.27 ശതമാനവും ആദ്യ പത്ത് സംസ്ഥാനത്തുള്ളവയ്ക്കാണ്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ദേശീയ പാര്‍ട്ടികളുടെയും 44 പ്രാദേശിക പാര്‍ട്ടികളുടെയും ആകെ ബാധ്യത 134.93 കോടി രൂപയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

© Association for Democratic Reforms
Privacy And Terms Of Use
Donation Payment Method