Skip to main content
Source
Mathrubhumi
https://newspaper.mathrubhumi.com/news/india/national-parties-declare-assets-1.8875674
Date
City
New Delhi

കോണ്‍ഗ്രസിന് 805 കോടി; സി.പി.എമ്മിന് 735 കോടി തൃണമൂലിന്റെ ആസ്തിയില്‍ 151 ശതമാനം വര്‍ധന

രാജ്യത്തെ ദേശീയപ്പാര്‍ട്ടികളുടെ ആസ്തി പരിഗണിക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. ബഹുദൂരം മുന്നില്‍. 2021-’22-ല്‍ ബി.ജെ.പി. വെളിപ്പെടുത്തിയതുപ്രകാരം അവര്‍ക്ക് 6046 കോടി രൂപയുടെ ആസ്തിയാണെങ്കില്‍ മറ്റ് ഏഴ് ദേശീയപ്പാര്‍ട്ടികള്‍ക്കെല്ലാംകൂടി ആകെയുള്ളത് 2780 കോടിയാണ്. ഇത് ബി.ജെ.പി.യുടെ ആസ്തിയുടെ 46 ശതമാനമേ വരൂ. അതേസമയം, ബാധ്യതകള്‍ കൂടുതല്‍ കോണ്‍ഗ്രസിനാണ് -42 കോടി.

2020-’21-ല്‍ രാജ്യത്തെ എട്ട് ദേശീയപ്പാര്‍ട്ടികളുടെ ആകെ ആസ്തി 7297 കോടിയായിരുന്നത് 2021-’22-ല്‍ 8829 കോടിയായി. ഇക്കാലയളവില്‍ ബി.ജെ.പി.യുടെ ആസ്തി 4990 കോടിയില്‍നിന്ന് 21 ശതമാനം വര്‍ധനയോടെ 6046 കോടിയായി ഉയര്‍ന്നു. ആസ്തിയില്‍ രണ്ടാംസ്ഥാനത്തുള്ള കോണ്‍ഗ്രസിന്റേത് 691 കോടിയില്‍നിന്ന് 16.5 ശതമാനം വര്‍ധിച്ച് 805 കോടിയായി.

പതിറ്റാണ്ടുകള്‍ രാജ്യംഭരിച്ച കോണ്‍ഗ്രസിന്റെ തൊട്ടുപിന്നില്‍ത്തന്നെ സി.പി.എമ്മുമുണ്ട്. സി.പി.എമ്മിന്റെ ആസ്തി മേല്‍പ്പറഞ്ഞ കാലയളവില്‍ 654 കോടിയില്‍നിന്ന് 735 കോടിയായി. പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ ആസ്തി പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍.) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

ദേശീയപ്പാര്‍ട്ടികളില്‍ ആസ്തി കുറഞ്ഞത് മായാവതിയുടെ ബി.എസ്.പി.ക്കു മാത്രമാണ്. ബി.എസ്.പി.ക്ക് 732 കോടിയില്‍നിന്ന് 5.74 ശതമാനം കുറഞ്ഞ് 690 കോടിയായി. വര്‍ധന നിരക്ക് ഏറ്റവും കൂടുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ്. അവരുടെ ആസ്തി ഒരുവര്‍ഷംകൊണ്ട് 182 കോടിയില്‍നിന്ന് 151 ശതമാനം ഉയര്‍ന്ന് 458 കോടിയായി.

എന്‍.സി.പി.യുടെ ആസ്തി 31 കോടിയില്‍നിന്ന് 74.5 കോടിയായും സി.പി.ഐ.യുടേത് 14 കോടിയില്‍നിന്ന് 15.7 കോടിയായും ഉയര്‍ന്നു. സി.പി.ഐ.ക്ക് പിന്നീട് ദേശീയപ്പാര്‍ട്ടി പദവി നഷ്ടപ്പെട്ടു. എന്‍.സി.പി.യില്‍നിന്ന് പുറത്താക്കപ്പെട്ട പി.എ. സാങ്മ രൂപവത്കരിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ഇന്ത്യ)യുടെ ആസ്തി 1.74 കോടിയില്‍നിന്ന് 1.82 കോടിയായി വര്‍ധിച്ചു. വാണിജ്യ, വ്യാവസായിക, ബിസിനസ് സ്ഥാപനങ്ങളുടെ ആസ്തി കണക്കാക്കുന്ന മാനദണ്ഡമല്ല ഇവയുടെ കീഴില്‍വരാത്ത രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാര്യത്തില്‍ സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പുകമ്മിഷന്‍ അഭ്യര്‍ഥിച്ചപ്രകാരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) 2012-ല്‍ തയ്യാറാക്കിയ മാര്‍ഗരേഖയനുസരിച്ചാണ് പാര്‍ട്ടികളുടെ ആസ്തി കണക്കാക്കുന്നത്.

ബാധ്യതകൾ കുറഞ്ഞു (തുക കോടിയിൽ)

പാർട്ടി 2020-’21 2021-’22

കോണ്‍ഗ്രസ് 71 42

എൻ.സി.പി. 73 72

സി.പി.എം. 16 12

ബി.ജെ.പി. 11 5.17

തൃണമൂൽ 3.8 2.5

സി.പി.ഐ. 62,800രൂപ മാറ്റമില്ലാതെ നിൽക്കുന്നു


abc